2014, ജൂൺ 4, ബുധനാഴ്‌ച

പ്രഹേളിക !

കണ്ടുകണ്ടുള്ളം തെളിഞ്ഞു
വന്നപ്പോളുൾ
നീരു വറ്റിക്കരിഞ്ഞ
കണ്‍കുഴിയിലിന്നുമു-
പ്പുകല്ലായി കിടക്കുന്നു ദുഃഖം

ചിരിനീട്ടി വരച്ചിട്ടും 
കണ്ണാടിയായ് മുഖം
മറയിട്ടതൊക്കേയും 
തെളിയിച്ചുകാട്ടവേ
ഇനിയൊരുവട്ടം 
കൂടിത്തിരഞ്ഞുനോക്കട്ടെയെ-
ന്നറിയാതെ ചിത്തം
ശാഠ്യം പിടിക്കുന്നു

നഗ്നമാക്കപ്പെടുന്ന വികാരങ്ങളിലൂടെ
സത്യമെന്നെ 
പല്ലിളിച്ചു കാട്ടുമ്പോൾ
ചുറ്റും പടർന്നുകയറിയ 
നിർവികാര
പ്പടർക്കൊടികൾക്കിടയിലൂടൊരു
വറ്റാത്ത മോഹത്തിൻ 
പൂങ്കുല മലരുന്നു!!

എത്രനാളെത്രനാൾ !!
ഞാനീ കുളിർച്ചോലക്കിപ്പുറം 
നിന്നെത്തി  നോക്കീടുന്നു
ഒന്നുചെന്നാക്കുളിരിൽ
നനയുവാൻ
കനൽതാങ്ങുമുരുവിനെ
വരളുന്ന തൃഷ്ണയെ
പിടയുന്ന പ്രാണനെ
അതിരാത്രം ചെയ്തു
ബ്രഹ്മമെന്തെന്നറിയുവാൻ

തുടികൊട്ടി തുകിൽ കെട്ടി
വൈരാഗ്യബുദ്ധിക്കു
തിരിനാട്ടി
കൂടുപേക്ഷിച്ചു ഞാൻ
കാടായകാടൊക്കെ
യലഞ്ഞിട്ടുമാ
കാട്ടുചോലക്കുളിർ 
മാത്രമറിഞ്ഞില്ല!!
കണ്ടില്ല, 
കാട്ടിലെതേവരെയും
വൃഥാ, കൊതിച്ചതേവീഥിയിൽ
നോക്കി നിൽക്കുന്നു പിന്നെയും !

നിനവുകളൊക്കെ തെറ്റി
പഴം പാട്ടിലും 
പതിരുകൾ തേടി
പഴികൾ പലതിലും ചാർത്തി
ഇന്നും തിരയുന്നു 
ഞാനെൻറെ
വഴികളിൽ, 
വിചാരങ്ങളിലാ-
കിനാപ്പൂങ്കുലകളെ !

2014, ജൂൺ 1, ഞായറാഴ്‌ച



ഈ അനന്തതയുടെ
ഏതോ കോണിലിരുന്നെന്നെ
നോക്കിച്ചിരിക്കുന്ന ദൈവമേ..
എനിക്ക് വേണ്ടി മാത്രമായി 
ഒരു പുലരിയെങ്കിലും
നീ വരച്ചു ചേർക്കുമോ!
എൻറെ സ്വപ്നങ്ങളുടെ ശലഭച്ചിറകുകൾക്കു
പറന്നുയരുവാൻ വേണ്ടി
ഒരു വിഹായസ്സു
മെനഞ്ഞു നൽകുമോ!
എൻറെ പ്രണയം പറഞ്ഞു തീർക്കുവാനൊരു
വസന്തം കൂടി വിരിയിക്കുമോ!
എൻറെ കൂടെ നടക്കുവാൻ,
ഒരിക്കലെങ്കിലും.....!!
എന്നെ അറിയുവാൻ,
നീയറിഞ്ഞോ അറിയാതെയോ
ഞാൻ നിറച്ചു വച്ച
നൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക്
നോക്കുവാൻ,
വിറയ്ക്കുന്ന കൈവിരലുകളിൽ
നിൻറെ വിരൽ കോർക്കുവാൻ
തളർച്ചയുടെ ഭാരം താങ്ങി
നിൻറെ തോളോട് ചേർക്കുവാൻ,
ഒരു മാത്ര നേരത്തേക്കെങ്കിലും
എൻറെ അരികത്തുവരുമൊ!
നിൻറെ ചിരിക്കുന്ന കണ്ണുകളിലെൻറെ
മുഖമലിയുമ്പോൾ
എന്നെയും കൂടി നീ
നിത്യതയിലേക്ക്
കൂട്ടുമോ!
ദൂരെ മറഞ്ഞിരുന്നെന്നെ നോക്കി
ചിരിക്കുന്ന ദൈവമേ
ഇങ്ങരികത്ത് വന്നെനിക്കു
കൂട്ടായിരിക്കുമോ!!

2014, മേയ് 22, വ്യാഴാഴ്‌ച



ലയനം !!


ഇനി ഞാനുമുറങ്ങട്ടെ...
നോവുകൾക്കു താരാട്ടുപാടി
താളം മുറിഞ്ഞ നിദ്രകൾക്കു
തർപ്പണമേകി ..
രാത്രിയുടെ വൈകൃതങ്ങൾക്ക്
നിണമിറ്റിച്ചു ബലി നൽകി
ഇന്നലെപ്പിറന്ന പിഞ്ചുപൈതലിൻ
സ്വാസ്ഥ്യം കടംകൊണ്ട്..
ഇനി ഞാനുമുറങ്ങട്ടെ സ്വച്ഛമായി..!!


ഉള്ളിലൊരു കുരുന്നുണ്ട,
തിനിപ്പോഴുമറിയില്ല
ബാല്യമൊരു പൂമ്പാറ്റയേപ്പോൽ
പറന്നു പോയെന്ന സത്യം !
വെള്ളിടി വെട്ടിയൊരുനേരത്തതെന്നും
തിരയുന്നു കണ്ണുപൊത്താനമ്മയുടെ
നേര്യതിനറ്റം!!
ദൂരേക്ക്‌ മാഞ്ഞുപോയൊരു ചിത്രമെങ്കിലും
അച്ഛനെയോരത്തതു വെറുതെ കൊതിപ്പൂ..!!

ഇന്നാ കുരുന്നിന്നു കൂട്ടായി
ഞാനുമീനിദ്രയും
ഒന്നായലിയട്ടെ..
ഇന്നുകളെൻറെ പാപങ്ങളെ പേർത്തു
ക്രൂശിൽ തറയ്‌ക്കുമ്പോൾ,
ഞാനുമാ പൈതലും,
കിനാവിൻറെ കൊമ്പത്തെ
ഊഞ്ഞാലിലാടിടും!!
ഞാൻ കണ്ട പൂക്കാലമൊന്നായി
വിരിഞ്ഞപ്പോൾ
ഞങ്ങൾക്കു ചുറ്റും
സുഗന്ധം പരത്തിടും!!

ഇനി, ഞാനുമുറങ്ങട്ടെ സ്വച്ഛമായി
ആ പിഞ്ചുപൈതലിൻ സ്വാസ്ഥ്യം കടം കൊണ്ട്... !!

2014, മേയ് 21, ബുധനാഴ്‌ച



എൻറെ മൗനങ്ങളിൽ കൂടൊരുക്കി
നിൻറെ ഓർമ്മക്കുരുവികൾ ചിറകുരുമ്മി
നിദ്രതൻ ചുള്ളികൾ വളച്ചൊതുക്കി
മനസ്സിനെ ജീവനോഷ്ണത്തിൽ
അടയിരുത്തി,
ഒരിക്കലെൻ
സ്വപ്‌നങ്ങൾക്കെല്ലാം നീ പിറവിയേകി!!
പകലുകൾ മെല്ലെ ചികഞ്ഞു നോക്കി
വിരഹത്തിൻ വിരകളെ ഭോജ്യമാക്കി
എൻറെ മോഹങ്ങൾക്കു നീ തുടിപ്പുനൽകി..
ചിറകുകൾ മുളച്ചവ പറന്ന നേരം
ചക്രവാളമരികെയെന്നു കൊതിച്ചനേരം
വിധിയുടെ കൂർത്ത കരാള സ്പർശം
ചിറകറുത്തവയെ വ്യഥയിലെറിഞ്ഞു..
പിന്നെയും നാളുകൾ കടന്നുപോയി
നിറം വാർന്നവയും വരണ്ടുപോയി
എങ്കിലുമിന്നും..
നിന്നോർമ്മകൾ കുറുകിടുമ്പോൾ
എൻറെ സ്വപ്‌നങ്ങൾ ചിറകറ്റു വിങ്ങിടുന്നു... !!

2014, മേയ് 15, വ്യാഴാഴ്‌ച





ഇനിയുമാ മന്ദാരം പൂത്തില്ല,
മധുരമാം മലർക്കാഴ്ച്ച തന്നതില്ല..!!
അരിയ കിനാക്കൾ തൻ
തേനല്ലി നുകരുവാനിനിയുമാ
മണിശലഭം വന്നതില്ല..!!
നിലാവിൻറെ കംബളം
പുതച്ചുറങ്ങീടുവാൻ
ശയ്യാദളങ്ങൾ വിരിച്ചതില്ല.. !!
ശിശിരങ്ങൾ കുളിർപെയ്ത
രാവിൻറെ മാറിലേക്കൊരു
മഞ്ഞുകണമിറ്റിയുലഞ്ഞതില്ല..!!
ഈറനുടുത്തു കണ്ണുകൾ കൂമ്പിച്ചു
ഒരു ദേവ സാനിധ്യമറിഞ്ഞതില്ല...!!

ഇനിയുമാ മന്ദാരം പൂത്തില്ല,
മിഴികൾക്കു നിറച്ചാർത്തൊരുക്കിയില്ല!! 

2014, മേയ് 11, ഞായറാഴ്‌ച


മതേർസ് ഡേ !!


ഇനിയും പേരുചൊല്ലിവിളിക്കുവാനാവാത്ത
നിരവധി അസ്വാസ്ഥ്യങ്ങൾക്കുള്ളോരേക
മറുമരുന്നാണ്  നീ..
പലപ്പോഴും ഞാൻ മറന്നുപോകുന്നയെൻറെ
അസ്ഥിത്ത്വവും നീ തന്നെ..
എൻറെ മുഖത്തെ വാടലും
എൻറെ കണ്ണിൻറെ നനവും
ഹൃദയം കൊണ്ട് തൊട്ടറിയുന്നവളും
നീ മാത്രമാണ്..
എങ്കിലും,
എന്തിനൊക്കെയോ വേണ്ടി
ഞാനിപ്പോഴും വേദനിപ്പിക്കുന്നതും
നിന്നെ തന്നെയാണ് !!
ആരോഹണങ്ങളിലും
അവരോഹണങ്ങളിലും
എന്നിൽ ഇഴുകിച്ചേർന്നിരിക്കുന്ന
സ്വരനിദാനമെ,
അമ്മേ,
നിന്നിലേക്കൊരു തിരിച്ചുപോക്കിനീ-
യൊരു ദിനം കടംകൊള്ളട്ടെ  ഞാൻ !!

2014, മേയ് 8, വ്യാഴാഴ്‌ച

ഇന്നുമുണ്ട് മനസ്സിൽ പൂമ്പാറ്റകൾക്കു പുറകെ
പായുന്നൊരു ഇളം മനസ്സ്,
എന്നാൽ പറന്നുപോകുന്ന നിറങ്ങളെ നോക്കിയത്
തേങ്ങാറില്ല, വാശിപ്പിടിക്കാറില്ല..
വളർന്നുപോയ ചിന്തകൾ പഠിപ്പിച്ചുതന്നിരിക്കുന്നു
അകന്നു മാറുന്നതിലുള്ള ആനന്ദം!

ഇപ്പോളുമുണ്ട്, ഇരുവശവും മെടഞ്ഞിട്ട മുടിയിൽ
പൂചൂടിനടന്നയാ കൌമാരക്കാരി,
എങ്കിലും പൊട്ടിയ കുപ്പിവളച്ചില്ലുകൾ  അവൾ കൂട്ടിവയ്ക്കാറില്ല
പക്വതയുടെ വേരുകളിൽ തട്ടിവീണപ്പോൾ
ഒക്കെയും തെറിച്ചു പോയതിൽ പിന്നെ.

ഹൃദയം പ്രണയസൗരഭമാർന്നയാ വസന്തകാലം മാത്രം
എവിടെയാണ് മറഞ്ഞു പോയത് !!
ചിലപ്പോൾ,
ദുഃഖങ്ങൾ നിർത്താതെപെയ്ത മഴയത്ത്
ചോർന്നൊലിച്ച സ്നേഹബന്ധങ്ങളെ തിരഞ്ഞ-
തിപ്പോഴും അലഞ്ഞു നടക്കയാവാം!!

2014, ഏപ്രിൽ 27, ഞായറാഴ്‌ച



പ്രഭാപൂരമൊരു ചില്ലുജാലകമീ
കറുത്ത ചട്ടക്കുള്ളിലെ മറശീല
പതുക്കെയൊന്നു വിരലമർത്തിയാൽ
കാണുക, നിറപ്പകിട്ടാർന്നൊരു മായാവേദിക

അനുഭൂദികൾ വിരലുകളുടെ ചലനത്തിൽ
അപരിമിതമായി മുന്നിൽ നിറയുമ്പോൾ
അകലുന്നു, ദൃശ്യ വിഷയത്തിനോവിൽ
സിദ്ധ സർഗ്ഗചൈതന്യ ശക്തികൾ!!

പ്രണയമില്ല ആര്‍ദ്രതകളില്ല
കരുണയില്ല സഹവർത്തിത്ത്വമില്ല
ജിജ്ഞാസകളില്ല ധിഷണാവിലാസങ്ങളില്ല
വരണ്ടുപോയി നവോത്ഥാനങ്ങളും
പ്രബോധനങ്ങളും!!

ശുഷ്ക ചിന്തകൾ പ്രവണതകളായി
ലോകംചുരുങ്ങിയൊരു വൃത്തമായി
നല്ലതുകളും നന്മകളും പുസ്തക താളുകളിലായി
അമ്പേ!! നാമെല്ലാം പുരോഗമനവാദികളായി !!

ചിന്തകൾക്കു മീതെ പറക്കുന്ന ചെമ്പരുന്തേ
ഇന്നത്തെയന്തിയും കഴിഞ്ഞുവെന്നാശ്വസിക്കാൻ
ഇനിയിവിടെ പ്രദോഷങ്ങളില്ല!!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

അന്നൊരു കൌതുകം മാത്രമായിരുന്നു
ചേമ്പിലത്താളിൽ മുഖമൊളിപ്പിക്കുന്ന നീർത്തുള്ളി
ഇന്നെൻറെ ഓർമ്മത്താളുകളിൽ നീ മുഖംപൊത്തുമ്പോൾ
അറിയുന്നു ഞാനുമാ നൊമ്പരം..!!

ഒന്നു തൊടാതെ തൊട്ടുനിൻ നെടുശ്വാസമെന്നെ
നേർത്തൊരു വാസനയിലാഴ്ത്തുമ്പോൾ
വിടർന്നു വിലാസവതിയായ പൂവിനെപ്പിരിയുന്ന
തെന്നലിൻ ഗദ്ഗദമറിയുന്നു ഞാൻ.. !!

ഇന്നൊരു വിഷുപ്പുലരിയിൽ, കണിക്കൊന്നകൾ
വാടിയുതിർന്നു വീഴുമ്പോൾ..
ഒരു നിറകണിയായി നീയടുത്തില്ലാതെയിരിക്കുമ്പോൾ
അറിയുന്നു ഞാനുടഞ്ഞു പോയൊരു കൃഷ്ണ
വിഗ്രഹത്തിൻറെ തൃഷ്ണയും!!

2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച





വാക്കുകൾക്ക് വറുതി മൂർഛിച്ച ചിത്തത്തിൽ
വഴക്കമില്ലാത്ത ചിന്തകൾ പിടക്കുന്നു
പകർന്നെടുക്കുവാനൊരു തൂലിക തേടി ഞാൻ
പലനാളുകളായി പരതി നടക്കുന്നു..

വിചിത്രമാണ് ചില നേരത്തു കാണുകിൽ
ചിരിക്കുവാൻ പോലും മടിക്കുന്ന ശീലങ്ങൾ
വിരിയിച്ചിടില്ലൊരു സുഖവുമതുപക്ഷേ,
പിരിച്ചെടുക്കുവാനകാത്ത വേരുകൾ.

കപടമാണാ കുതറിനോട്ടങ്ങളെങ്കിലും
ചടുല വേഗത്തിലാകും മിടിപ്പുകൾ
ത്വരിതനിശ്വാസത്തിൻറെ താളത്തിൽ
മുങ്ങിനിവരുമ്പോൾ
അകലെമായുന്നനിർണ്ണിത ശേലുകൾ

പതിതനായി ശോകമുരുകി കഴിയുമ്പോൾ
സരഭസം വന്നുതിരുന്നനാരതം..
പരിഭവിക്കുവാൻ കഴിയുവതെങ്ങിനെ
ഹൃദയഹാരികളല്ലേയീ ചഞ്ചലാക്ഷികൾ !!

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച


വരൂ നമുക്കൊരു യാത്രപോകാം...



വരൂ നമുക്കൊരു യാത്രപോകാം...
പിണങ്ങിയകന്നു നിന്ന കൈവിരലുകൾ
പരസ്പ്പരം കോർത്തുകൊണ്ട്,
പറയുവാനാകാതെപോയ വരികൾക്ക്
നേർത്തയൊരീണം മൂളിക്കൊണ്ട്..
കാണാൻ കൊതിച്ച പലതുകളിലേയ്ക്കു
ചെറു മന്ദഹാസം  പൊഴിച്ചുകൊണ്ട്‌..
വരൂ നമുക്കിന്നൊരു യാത്ര പോകാം..

അകലെയൊരു പുഴ മഴക്കുഞ്ഞുങ്ങളേയും നോക്കിയിരിക്കയാവാം
അതിനടുത്തായിട്ടുനിൽക്കുന്നോരാൽമരം
പഴയ കിളിക്കൊഞ്ചലുകളോർക്കയാവാം
ദൂരെയന്തിമേഘങ്ങളൊരു സിന്ദൂരപ്പൊട്ടിനെ മായ്ക്കയാവാം..
ഇനിയുമകലെയെവിടെയോ, അറിയാത്ത ശിൽപ്പികൾ
പ്രണയകാവ്യങ്ങൾ ശിലകളിൽ ചമക്കയാവാം..
നമുക്കൊരുമിച്ചു കാണുവാനിനിയുമെന്തൊക്കെയോ,
കാലമൊരു ഘടികാര സൂചിയിൽ തിരിക്കയാവാം..

വരൂ, കടംകഥകൾ പറഞ്ഞു നമ്മെ രസിപ്പിച്ച
പഴയ കൽപ്പടവുകളിൽ ചെന്നിരിക്കാം..
നിനവുകളിൽ  നിന്നിറങ്ങി നാം
നിമിഷങ്ങളെ തൊട്ടറിഞ്ഞീടുമ്പോൾ
ഹൃദയധമനികൾ മീട്ടിയ സുഖദസംഗീതം
ഞാൻ പകർന്നു നൽകാം..
കുണുങ്ങിയൊഴുകുന്ന ഓളങ്ങളെ
നിലാവിൻറെ കൈകൾ പുണരുന്നനേരം
അഴിച്ചുമാറ്റാമീയഹന്തയുടെ ചേല,
മനസ്സുകൾ നഗ്നമായ്പകർന്നാടിടട്ടെ  !!




പ്രണയം- അറിഞ്ഞനാൾത്തൊട്ടു അദ്ഭുതവും ആരാധനയും വൈകാരികതയുമൊക്കെ ഉള്ളിൽ വളർത്തിയ പദം. കനലാണെന്നറിഞ്ഞിട്ടും കയ്യിലെടുത്തു.. പൊള്ളുമെന്നറിഞ്ഞിട്ടും ചുണ്ടുകളമർത്തി, അന്തരാളങ്ങൾ പോലും കത്തിയെരിഞ്ഞിട്ടും തല്ലികെടുത്തുവാൻ തോന്നാത്ത ഉന്മാദിയെ ഞാനെന്ന  സത്തയിലേക്ക് ഉരുക്കിയൊഴിച്ച പ്രണോദനം.
വേദനകൾക്കിടയിലൂടെ  പുഞ്ചിരിക്കാനും, മുറിവുകൾ നീറ്റുമ്പോഴും സ്വയം മറന്നാടുവാനും...ഏകാന്തതകളിൽ ചിറകുവിരിച്ചു വിരഹ ശൈലങ്ങൾ തേടിപ്പറക്കുവാനും, ഒരു ഗാന ശലകത്തിൽ  സ്വയമലിഞ്ഞു തീരാനും
കാറ്റലകളിൽ ഒരു തലോടൽ തേടാനും വർണ്ണപൊട്ടുകൾ ചേർത്തുവച്ചു സങ്കല്പ്പസൃഷ്ടികൾ ചമയ്ക്കുവാനും  ഉരുവാക്കിയ
ചേതോവികാരം.. അതീന്ദ്രിയമായതൊക്കെയും ഇന്ദ്രീയാനുഭൂതിയിലേക്ക് ചേർത്തുവച്ച ദിവ്യപ്രഭാവം...!!
പ്രണയം, അനന്തമായ അനുഭൂതികളുടെ  അതിപ്രസരം !!

2014, ഏപ്രിൽ 2, ബുധനാഴ്‌ച


പിറവി


ഒരു ചെറിയ അസ്വാസ്ഥ്യം മുളപൊട്ടി, യുള്ളിലത് 
പതിയെ അനങ്ങിത്തുടങ്ങി
പിന്നെ എരിപിരി സഞ്ചാരമായി,
പ്രിയതരമെങ്കിലും, നീറ്റലുകൾ നോവുകൾ 
ഓർമ്മയിൽ തികട്ടി വന്നു..
പുതിയതുകളൊന്നിനേയും സ്വാംശീകരിക്കാതെ 
വേരുകൾ മെല്ലെ പടർത്തി,
നിമിഷങ്ങൾ കൊണ്ടു വളർന്നു..
വിരലുകൾ വിറയാർന്നു നിന്നു..
ദീർഘമൊരുച്ഛ്വാസവായുവിന്നടവേളയിൽ 
സ്വേതകണങ്ങളിരുചെന്നിയിലൂടടർന്നു വീണു..
ചുറ്റും നിറയുന്ന മഷിപ്പൊട്ടുകളെ, നോക്കി 
ചെറ്റൊന്നാശ്വാസം കൊണ്ടു..
പേറ്റുനോവറിഞ്ഞോരു കവിഹൃദയത്തി-
നീറ്റില്ലത്തിലപ്പോളൊരു കാവ്യ ഭംഗി പിറന്നു!!

2014, ഏപ്രിൽ 1, ചൊവ്വാഴ്ച



ഒരു നോവിൻറെ ഒടുക്കം, എൻറെ
ചേതനയറ്റ ശരീരത്തെ താങ്ങി നീ
നാമൊരുമിച്ചു  നട്ടൊരാ മാവിൻറെ
വെട്ടിയ നെഞ്ചത്തെന്നെ ചേർത്ത് കിടത്തണം..
ഒരു ബാഷ്പ്പകണത്താൽ തർപ്പണം നൽകി
കനലുകൾ മാത്രം ബാക്കിയാക്കി,
അകലെയൊരു  മേഘച്ചുരുളായി ,
മൃതിയാം പ്രഹേളികക്കുത്തരം തേടുവാൻ
എൻറെ ദേഹിക്കു നീ വിടുത്തൽ തന്നീടണം..

പിന്നെയും ശമിക്കാത്ത ദാഹമോഹങ്ങൾ
വീണ്ടുമെന്നേയൊരു പിറവിക്കൊരുക്കുകിൽ
അന്നുമെന്നത്മാവിൻ ശിഖരങ്ങളിൽ, നീയൊരു
വണ്ണാത്തി പക്ഷിയായി പുള്ളുകൾ പാടണം..!

ഇനിയൊരുപക്ഷേ,
ഇഹലോകമുക്തിക്കു നിൻറെ
നെഞ്ചിലിടറുന്ന നാദ പ്രണവങ്ങ
ളെന്നെയൊരു, നേർത്തമഞ്ഞലയു
ടെയപ്പുറം നിർത്തുകി-ലന്നോരോ
നീർമഞ്ഞു തുള്ളിയിലുമെൻറെ
യാത്മാവു നിൻറെ സ്മൃതിയെ  പുണർന്നിടും!! 

2014, മാർച്ച് 17, തിങ്കളാഴ്‌ച

അയാൾ


ഉയർന്നു നിൽക്കുന്നോരില്ലി കാടിന്റെ മധ്യത്തിൽ
പരന്ന പാറ പ്രതലത്തിലലസനായ്,
മെലിഞ്ഞു ശുഷ്കിച്ച കൈകൾ വിരിച്ചിട്ടു
തളർന്നതെങ്കിലും, തെളിഞ്ഞ കണ്ണുകളുയർത്തി
വിണ്ണിലെ വിസ്മയങ്ങൾ നുകരുകയാണയാൾ..

വിശപ്പ്‌ വേണ്ടെന്നുവച്ച ശരീരത്തിൽ,
തുടിപ്പ് ബാക്കിയുണ്ടെന്നുടുക്കുകൊട്ടി
അനാരതം മിടിക്കുന്നുണ്ടാ,
വിഷപ്പുകയേറ്റു ക്ഷയിച്ച നെഞ്ചം..

പടർന്നുകത്തി എരിഞ്ഞടങ്ങിയ പ്രത്യയശാസ്ത്രത്തി
നൊരുനാൾ ഞെരിഞ്ഞിലായതാണാ ഹൃദയം..
ചുവന്ന രക്തത്തിലലിഞ്ഞു  കാലം മായ്ചിട്ടുമതു,
പുതിയ വിശ്വാസത്തെ പുൽകാൻ മടിച്ചുനിൽപ്പൂ..

പഴമകൾ കാലം ചെയ്തൊരു നാട്ടിൽ,
പഴയൊരു പരുത്തിക്കുപ്പായമിട്ടു , നീണ്ടൊരു തോൾസഞ്ചിയി
ലിനിയും പകൽവെളിച്ചം കാണാത്ത, ചിന്തകളുമായി
പടികൾ കയറിയിറങ്ങാറുണ്ടയാൾ,
പലരുടേയും പരിഹാസത്തിന്നു പാത്രമായി ..

പകുത്തു നൽകുവാൻ ജീവിതമില്ലാതെ, പെരുകിയ
വിഷമവൃത്തത്തിനുള്ളിൽ, അസ്ഥിയിൽവേരിട്ട
പ്രണയത്തെ പോലും പടവെട്ടിനേടുവാനാകാ
തൊടുങ്ങിയ പരാജിതനാണയാൾ..

എങ്കിലും, മോഹങ്ങൾ കൂടുപേക്ഷിച്ചു പോയൊരാ
ചില്ലയുംപേറി, വ്യർഥ വിചാരക്കുരുന്നുകളെ
കൂട്ടിനുചേർത്തു, ഉച്ചിയിലുഷ്ണം കൂടുന്ന നേരത്തെ
ത്തുമയാളീയില്ലിക്കാടിന്നടുവിൽ..

തല്ലിക്കെടുത്തിയ സർഗശക്തികളെത്തേടി
ഉൾക്കാമ്പ് ഗഗന സഞ്ചാരം നടത്തവേ,
ചുറ്റും പരക്കുന്ന ത്രിഷ്ണകളെ തട്ടിമാറ്റുവാ-
നൊരൊറ്റയാൻ കാറ്റപ്പോളയാളെ വീശ്ശിക്കടന്നേപോയി..

2014, മാർച്ച് 13, വ്യാഴാഴ്‌ച

ദിഗന്ദം നടുങ്ങുന്ന ഉൾക്കാഴ്ചയിൽ
വാക്കുകൾ ഹൃദയത്തിൽ നിന്ന് വേർപെട്ടു
അവ നിന്റെ ചുറ്റും പറന്നു നടന്നു...
നിയോ, അനുഭൂതികളുടെ അതിപ്രസരത്തിൽ
ചിന്തകളെ മേയാൻ വിട്ടു..
അവ എൻറെ വാക്കുകളുടെ  ചിറകുകൾ
നിഷ്ടൂരമായി അടർത്തിയെടുത്തു..
നിശബ്ദതയുടെ അടിവാരതിലേക്കവ
നിലയറ്റു വീണു..
പൊട്ടിയ ഗദ്ഗദങ്ങളുടെ വിള്ളലിലൂടെ
ചിലത് നീർച്ചാലുകളായി എൻറെ
കണ്ണുകളിലൂടെയൊഴുകിയിറങ്ങി...
അവ്യക്തമാക്കപെട്ട വികാരങ്ങളിൽ തട്ടി അവ താഴേക്ക്‌ ചിതറി
അപ്പോഴും തുറക്കാൻ മടിച്ചു നിന്ന നിൻറെ മനസ്സിലെവിടെയോ
കറുത്ത മുഖമുള്ള യക്ഷൻമാർ
സുരപാനം നടത്തുകയായിരുന്നു..!!

2014, മാർച്ച് 9, ഞായറാഴ്‌ച

വിശുദ്ധൻ തന്റെ ഹൃദയം പിഴിഞ്ഞെടുത്ത്
കുരുടൻറെ കണ്ണുകളിലേക്കു ഊറ്റിയൊഴിച്ചു
അവന്റെ കണ്ണുകളിലെക്ക് കാഴ്ചയുടെ
നീലയും വെള്ളയും മഞ്ഞയും നിറങ്ങൾ
മാറി മാറി നിറഞ്ഞൊഴുകി..
കണ്ണുതുറന്ന അവൻ, പിടയുന്ന വിശുദ്ധൻറെ
വെള്ളയങ്കിയിൽ രക്തക്കറ തുടച്ചു..
അവൻറെ മെതിയടി സ്വന്തം കാലുകളിൽ ധരിച്ചു
തിരിഞ്ഞു നോക്കാൻ മെനക്കെടാതെയവൻ നടന്നു..
വഴിയിലെ പച്ചമാംസത്തിന്റെ മണം
അവൻറെ നാസദ്വാരം വിടർത്തി
ആർത്തിയോടെ അവനതെടുത് പിച്ചിചീന്തി
നശിപ്പിച്ചതിന്റെ ആനന്ദം അവനട്ടഹസിച്ചു തീർത്തു
ക്ലാവുപിടിച്ച നാണയതുട്ടുകൾ നിരത്തി
അവൻ ലോകത്തിനു വിലപറഞ്ഞു
അകലെയപ്പോൾ ,വിശുദ്ധന്റെ ഉള്ളം കയ്യിലെ ആണികൾ
ആകാശത്തേക്ക് തെറിച്ചുയർന്നു..
മദംപൊട്ടിയവന്റെ കണ്ണുകളിലെക്കവ ആഞ്ഞു തറച്ചു
പൊട്ടിയൊലിക്കുന്ന കണ്ണുമായി കുരുടൻ വിശുദ്ധനെ തേടിയലഞ്ഞു
ഊറ്റിയെടുക്കപ്പെട്ട ഹൃദയരക്തം, അപ്പോൾ വിശുദ്ധന്റെ
കണ്ണുകളിൽ നിന്ന് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...


നിറം വാർന്നുപോകുമെൻ 
പ്രിയമോലുമോർമ്മകൾ
പകർത്തുവാൻ പുതിയൊരു 
നിറക്കൂട്ട്‌ തേടവേ
തെളിയുന്നു നീയൊരു 
ചെമ്പനീർ മുകുളമായി, 
മനസ്സിലെ
പൊടിമൂടിക്കിടന്നോരാ 
പഴയ ക്യാൻവാസിൽ..

വശ്യമനോജ്ഞമൊരുപുഞ്ചിരികൊണ്ടു 
നീയെന്നെ വീണ്ടും, 
താപിതഹൃദയപരിക്ഷീണിതനാക്കവേ
ഓമലേ, 
നഷ്ടപെടലുകളൊക്കെയെഴുന്നെൻറെ
ശിഷ്ടജന്മത്തെ വൃഥാ പഴിക്കുന്നു..

മുഗ്ധസങ്കല്പ്പനിറങ്ങളെടുത്തു 
ചിത്തത്തിൽ,
തട്ടിത്തൂവാതെനിന്നെ പൊതിയുവാൻ 
വെമ്പൽകൊണ്ടായവേ
പ്രജ്ഞയറ്റു, പ്രഹേളികയായി നീ !!

ഏതു നിറം കൊണ്ട് നിന്നെ നിറക്കട്ടെ- 
യിന്നൂറിവരും നോവിൻ 
ചെഞ്ചോരനിറമല്ലാതില്ല
നിന്നോർമ്മയിൽ ചാർത്തുവാൻ,
മറ്റൊരു ചയക്കൂട്ടുമെൻ കൈവശം..!


2014, മാർച്ച് 7, വെള്ളിയാഴ്‌ച

വസന്തങ്ങൾ പോയതറിയാതെ


ഇരുവശവും മെടഞ്ഞിട്ട തലമുടിയിൽ
നിറയേ, അതിരാവിലെ കൊരുത്തുവച്ച മുല്ലമലർമാല,
കറുത്തുചായം പോയ സ്ലൈഡ്ൽ തിരുകി,
സ്വപ്‌നങ്ങൾ വരണ്ടുണങ്ങിയ കണ്ണിൽ
ഒരൽപം പ്രതീക്ഷയുടെ നാളം തെളിയിച്ചു
അമ്മ മെല്ലെ പറയുമായിരുന്നു..
എൻറെ മോൾ മിടുക്കിയായി..!

വിശുദ്ധരുടെ ഛായാ പടത്തിനു താഴെ
പഴയ കീർത്തന പുസ്തകത്താളിൽനിന്നു  
കാണാ മറയത്തെങ്ങോ ഇരിക്കുന്ന
സർവ്വസൃഷ്ടിക്കും കാരണമായവനെ
മനസറിഞ്ഞു സ്തുതിക്കുമ്പോഴും
അമ്മയുടെ മനസ്സു പ്രാർഥിച്ചതു
മകളുടെ നന്മകൾക്ക്‌ വേണ്ടിയായിരുന്നു

നിറംമങ്ങി തുടങ്ങിയ പഴയ സാരിയിൽ
യൗവനതൃഷ്ണകൾക്കൊക്കെ ഇരിക്കപിണ്ടം വച്ച്
പൊള്ളുന്നവെയിലിലും തളരാതെ, ഭാരവുംപേറി
മുന്നോട്ടാഞ്ഞു നടന്നതും, മകളുടെ
മുഖത്തു വിരിയുന്ന നിറഞ്ഞ ചിരികൾക്കു വേണ്ടിയായിരുന്നു..

കാലമാവാതെ വന്ന വെള്ളിരേഖകൾക്കും
കണ്ണുകൾക്കടിയിലെ  കറുത്ത ഛവിക്കും
സന്ധിവേദനയ്ക്കുമൊന്നും അമ്മയുടെ
പ്രയത്നങ്ങൾക്കു തടയിടാനായില്ല..
ഉള്ളിലപ്പോഴും കരുത്തായിനിന്നത് മകളുടെ
നിറമുള്ള ജീവിതചിത്രങ്ങളായിരുന്നു..

പലവട്ടം ഇടറിയകാലുകൾ വീണ്ടുമുറപ്പിച്ചും
വഴിതെറ്റിയെന്നു തോന്നുമ്പോഴൊക്കെയും
ഒരു പിൻവിളിപോലെ  വന്നു തിരികെ വിളിച്ചും
മകൾക്കു വേണ്ടി വടവൃക്ഷമായമ്മ നിന്നു..

ജീവിതവസന്തങ്ങൾ വിടർന്നുകൊഴിയുന്നത്
നിർനിമേഷയായിനോക്കിന്നിന്ന അമ്മക്കിന്നു
നവമിയുടെ നിറവാണ്..
ചുളിവുകൾ വീണ ആ കൈത്തലം, ഇന്നും മകളുടെ
നിറുകയിൽ വാത്സല്യത്തിന്റെ തലോടലാവുമ്പോൾ..
നിറയുന്നത് മകളുടെ മനസാണ്..
ഈജന്മം ഈശ്വരൻ തന്ന ഏറ്റം വല്യഭാഗ്യം
അമ്മയാണെന്ന തിരിച്ചറിവിൽ.. !!

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഗിണീ, ഇതളടർന്ന
ചെമ്പനീർപ്പൂവിൽ തുളുമ്പും
ഹിമകണം പൊലെനിൻ
മിഴിക്കോണിൽ നിറയുന്ന
വ്യഥക്കെന്തുപേരിടട്ടെ ഞാൻ!
വെയിലിൻറെ മഞ്ഞനിറമൊട്ടിനിന്ന
നിൻ കവിളിണകൾ,
രാവിൻറെ കുളിരിലും
ചുടുനിശ്വാസത്തിൽക്കുതിർന്നു നനയവേ
ആമൂര്‍ധപാദമൊരർദ്ധനാരീശ്വര
സങ്കല്പ്പവിഗ്രഹം
നെടുകെ പിളർന്നുപോയിരിക്കാം..!
വേപധു വ്യർധമെന്നോതി
ഇളം തെന്നൽ
ചുമലിലൂടോഴുകിയിറങ്ങിയ
നിൻ കബരീഭാരത്തെ
മെല്ലെത്തലോടിയകലവേ,
തിങ്ങിയ
ഓർമ്മച്ചുരുളുകളിൽ മുങ്ങി
സ്വയമറിയാതെ
നിൻറെ ചുണ്ടുകളോ,
ചെറുമന്ദഹാസം  പൊഴിച്ചിരിക്കാം..!
വർഷങ്ങൾ യുഗ്മഗീതങ്ങൾ
പാടാതെ പോകവേ
നേർത്ത ഞൊറികളിൽ
കാലമൊരിദ്രജാലക്കാരൻറെ
പാടവം കാട്ടി,നിൻറെ
ഒർമ്മയ്ക്കു മറകെട്ടി
നല്കയും ചെയ്തിടാം..!!
അന്നുമൊരുപക്ഷേ , അറിയാത്ത
ഏതോവിഷാദം കനത്തു
നിൻറെ കണ്‍കോണിലപ്പോഴും
ഒരു ഹിമകണം പോൽ തുളുമ്പി നിന്നിടാം..!!
എൻറെ നിനവിലും നീ നിറഞ്ഞു നിന്നിടാം..!!!

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

ഔപചാരികതയുടെ മൂടുപടമില്ലാതെ
കപടമായ സ്നേഹപരിലാളനകളില്ലാതെ
ആത്മാർഥതയുടെ സ്പർശനമേറ്റ
വിമർശനങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും
വളർച്ചയുടെ പടികൾ നടന്നുകയറാൻ
താങ്ങും തണലുമായി നിന്ന സുഹൃത്തേ
നിനക്കീ ജന്മദിനത്തിൽ  എന്റെ
ഹൃദയത്തിന്റെ ഉൾക്കാമ്പിൽ നിന്നും
സ്നേഹത്തിൽ ചാലിച്ച ഒരായിരം മംഗളാശംസകൾ !!

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച



വിദൂരതയിലൊരു നീർച്ചാലുപോലെ..
വിമൂകമൊരു തപസ്സിന്റെ വെള്ളി രേഖപോലെ..
ഇടയ്ക്കൊന്നു ശങ്കിച്ചും, പതുക്കെയൊന്നാഞ്ഞും,
തടുത്തു നിർതുന്നൊരു ശിലാ ശൈലങ്ങളെ,
നനുത്ത സ്പർശങ്ങളാൽ പരിരംഭണം ചെയ്തും..
തീരങ്ങളിൽ തപം ചെയ്യുന്ന പുരുഷാർഥങ്ങൾതൻ
പുണ്യപാപങ്ങൾ പേറിയും..
ദുഃഖങ്ങൾക്കെല്ലാം അറുതിവരുത്തുന്ന ശക്തിയായി
സ്വയം പരിണമിച്ചും..
ഭാഗീരഥി, നീ സ്ത്രീത്വത്തിൻ പരമോന്നത-
സതതത്തിലുപവിഷ്ടയായി...!!

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

വിലാപങ്ങൾ 


സത്യമെന്നു നിനച്ച മൂല്യങ്ങളെല്ലാം
മിഥ്യയെന്നു ജീവിതമോതി പഠിപ്പിക്കുമ്പോൾ
നഷ്ടമാകുന്നു സ്വപ്‌നങ്ങൾ പൊലുമവ
രക്തപുഷ്പ്പങ്ങളായി ബലിക്കല്ലിലരഞ്ഞിടുന്നു..
വിഡ്ഢിവേഷങ്ങളാടി നാം ജീവിത ശുക്ലപക്ഷങ്ങളെ
കാത്തു നിന്നിടും നേരം
അന്ധകാരം വന്നു കണ്ണുകൾ മൂടുന്നു
പങ്കിടാനാവാത്ത ദുഃഖം വമിക്കുന്നു..

പിറവിതൻ വേദന അമ്മയെക്കാളേറ്റം
പിണ്ഡംമായിരുന്ന  ദേഹി അനുഭവിക്കും നേരം
നേർത്തനൂലുപോൽ നീളുമാ പൊക്കിൾ കൊടിയിലൂടാത്മ
ബന്ധത്തിൻ ആദ്യപടിയറ്റിടും നേരം
വിങ്ങി പൊട്ടിക്കരയുവാനല്ലാതെ പൈതലിനെന്തറിയാം !

പറഞ്ഞു പഠിപ്പിച്ച പാഠങ്ങൾ കേട്ടുനാം
പലവഴികളിലൂടായി ചരിച്ചപ്പോഴും
പഴകിടാത്തോരമ്മിഞ്ഞപ്പാലിന്റെ
മാധുര്യം നന്മകളൂട്ടി തന്നിരുന്നു..

മറക്കാതിരിക്കണം, നമ്മളോതിപ്പഠിച്ച പഴം പാട്ടുകൾ
പകർത്തുവാനേറെക്കൊതിച്ചു സൂക്ഷിച്ച
പലരുടെയും ജീവിത ചിത്രങ്ങൾ..
കെട്ടുതഴമ്പിച്ചൊരീ വാക്കുകൾ
ഇന്നേറ്റം പുഛിചുതള്ളുന്ന മൂല്യങ്ങൾ!!

മറന്നുപോയിരുന്നു മന്ദഹാസങ്ങൽ മുന്നിലെ
ഊടുവഴിയിൽച്ചിതറിയ സത്യങ്ങളിൽ
നിറഞ്ഞിരിക്കുന്നു യുക്തിവാദത്തിൻ കരിയിലകൾ
എന്നും പഴമയേ സ്നേഹിച്ച പൂമുഖത്ത്..

മൂല്യങ്ങളെ മൂല്യചുതികളാക്കി തീർക്കുന്ന
പുതിയ സംസ്കാരത്തിന്റെ പൈതലാവാൻ
കഴിയാതെ പോകുന്ന ജന്മങ്ങളെ..
നിങ്ങൾ മാറോടു ചെർത്തതെല്ലാം കറുത്തീയമോ !!!

2014, ജനുവരി 22, ബുധനാഴ്‌ച

നന്ദി!! 


നന്ദി ചൊല്ലിക്കഴിഞ്ഞില്ല ഞാനപ്പോഴേക്കും
നീ നടന്നകന്നുവോ..?!

ആദ്യമായി തമ്മിൽക്കണ്ട നാൾമുതലെനിക്കുനീ
ആർജ്ജവത്തോടു ചെയ്തുതന്ന കാര്യങ്ങൾക്കെല്ലാം
നന്ദിചൊല്ലുവാനുള്ളോരുദ്യമത്തെ തള്ളി
ഇന്നു നീപോയീടുകിൽ ഇനിഞാനെന്തു ചെയ്യവൂ!!

കപടസ്നേഹത്തിനോഴുക്കറിയാതെൻ
കൽപ്പനാ സാമ്രാജ്യത്തിൽ
ഞാൻ വിരാജിച്ചിരുന്നോരാ നാൾ..
അറിയിച്ചുതന്നുനീ ,സ്നേഹിതാ
തകരുന്ന ഹൃദയത്തിൻ നീറ്റലും വിങ്ങലും
സ്വതസിദ്ധമായനിൻ ശൈലികളിൽ!!

അറിവുകളങ്ങിനെ പലതും പകർന്നുനീ
എൻറെ പൊലിയുന്ന പുഞ്ചിരികൾ ഗുരുദക്ഷിണയാക്കി
പോയതിൽപ്പിന്നെ, നാം തമ്മിൽ കാണുന്നതിപ്പോൾ  മാത്രം!!

കാലങ്ങൾ പിന്നെയും ചിറകെട്ടി, മഴപെയ്തു
പുതിയ ചിന്തകൾ നാമ്പുകൾ സജ്ജമായി..
ജീവിതം പുതിയ തീരങ്ങളിലെക്കൂളിയിട്ടെങ്കിലും,
നീതന്ന പാഠങ്ങൾ അന്നുമിന്നും ഞാനെൻറെ
നേരുരച്ചുനോക്കുന്ന  അനുഭോഗമാക്കി!

ഇന്നതിശയം നീർത്തി നീ മുന്നിലവതരിക്കെ,
ഇത്രവേഗം  മുഖംതാരാതോടുകിൽ, സ്നേഹിതാ
എങ്ങിനെ ഞാനിതിനൊക്കെ നന്ദിയോതും!!