2014, മാർച്ച് 9, ഞായറാഴ്‌ച

വിശുദ്ധൻ തന്റെ ഹൃദയം പിഴിഞ്ഞെടുത്ത്
കുരുടൻറെ കണ്ണുകളിലേക്കു ഊറ്റിയൊഴിച്ചു
അവന്റെ കണ്ണുകളിലെക്ക് കാഴ്ചയുടെ
നീലയും വെള്ളയും മഞ്ഞയും നിറങ്ങൾ
മാറി മാറി നിറഞ്ഞൊഴുകി..
കണ്ണുതുറന്ന അവൻ, പിടയുന്ന വിശുദ്ധൻറെ
വെള്ളയങ്കിയിൽ രക്തക്കറ തുടച്ചു..
അവൻറെ മെതിയടി സ്വന്തം കാലുകളിൽ ധരിച്ചു
തിരിഞ്ഞു നോക്കാൻ മെനക്കെടാതെയവൻ നടന്നു..
വഴിയിലെ പച്ചമാംസത്തിന്റെ മണം
അവൻറെ നാസദ്വാരം വിടർത്തി
ആർത്തിയോടെ അവനതെടുത് പിച്ചിചീന്തി
നശിപ്പിച്ചതിന്റെ ആനന്ദം അവനട്ടഹസിച്ചു തീർത്തു
ക്ലാവുപിടിച്ച നാണയതുട്ടുകൾ നിരത്തി
അവൻ ലോകത്തിനു വിലപറഞ്ഞു
അകലെയപ്പോൾ ,വിശുദ്ധന്റെ ഉള്ളം കയ്യിലെ ആണികൾ
ആകാശത്തേക്ക് തെറിച്ചുയർന്നു..
മദംപൊട്ടിയവന്റെ കണ്ണുകളിലെക്കവ ആഞ്ഞു തറച്ചു
പൊട്ടിയൊലിക്കുന്ന കണ്ണുമായി കുരുടൻ വിശുദ്ധനെ തേടിയലഞ്ഞു
ഊറ്റിയെടുക്കപ്പെട്ട ഹൃദയരക്തം, അപ്പോൾ വിശുദ്ധന്റെ
കണ്ണുകളിൽ നിന്ന് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ