2011, മാർച്ച് 19, ശനിയാഴ്‌ച

ഞാന്‍ വിരൂപയോ? വിശുദ്ധയോ?
സ്മൃതിയുടെ വേരറ്റ ഭ്രാന്തിയോ?
വേനലില്‍ വാടാത്ത കള്ളിമുള്‍പ്പൂവോ?


തിളച്ചുമറിയും  അഗാധ ഗര്‍തത്തിലെ..
ഉരുകിയൊലിക്കാന്‍ വെമ്പുന്ന ലാവയായി ...
നക്കിത്തുടക്കാന്‍ നീളുന്ന ജ്വാലയെ,
മാറോട്‌   ചേര്‍ത്തെരിഞ്ഞടങ്ങുന്ന പ്രാണിയായ്..
തപിച്ചു നില്‍ക്കും കരിമേഘക്കൂട്ടില്‍ നിന്നി- 
രച്ചുപെയ്യും വര്‍ഷ ശോകമായി..
ജന്മാന്ദരങള്‍ താണ്ടി ഞാന്‍ നില്‍ക്കുന്നു നിന്‍ മുന്നില്‍,
തിരിച്ചറിഞ്ഞീടുവാന്‍ കഴിഞ്ഞീലയെന്നോ...!!

വലിച്ചെറിഞ്ഞു കൂര്‍ത്ത കരിങ്കല്‍ കഷ്ണങ്ങള്‍ കാലം..
വേദനിച്ചതില്ലവ തീര്‍ത്ത നിണപ്പാടുകള്‍,  നീ ക്രൂരമെന്‍ 
നേര്‍ക്കു ചൊരിഞ്ഞ അവഗണനയാണെന്നറിഞ്ഞിടാത്തോരീ  നാളത്രയും ..

ക്ഷണികമെന്നു ഞാനൂന്നിപ്പറഞ്ഞപ്പോളൊക്കെയും നിത്യമെന്നു  നീ 
ശഠിച്ചസത്യം..
പാതിവഴിയിലെത്തി ശങ്കിച്ചു നില്‍ക്കുന്നു , കാലം 
മായ്ക്കാത്തയോര്‍മ്മയായി  നീ കരുത്താര്‍ജിച്ചീടൂ...

കളഞ്ഞു പോയൊരു മുദ്രമോതിരവുമായിയിനിയുമൊരു 
ഭവദാസന്‍ വരികയില്ല..
ഓര്‍ത്തെടുക്കുക രാജന്‍ നീ നീര്‍ത്തിയ മോഹസാമ്രാജ്യം 
ശാപഗ്രസ്തയാമിവള്‍ക്കേകിയ കടിഞ്ഞൂല്‍ ശപഥം..

പൊയ്പ്പോയ സ്മൃതിയുടെ മുഖ ചിത്രമായി..
പരിഹാസ്യയായി, നിന്ദ്യയായി, നില്‍ക്കുന്നു നിന്മുന്നില്‍ 
ഇനിയും,തിരിച്ചറിഞ്ഞീടുവാന്‍  കഴിഞ്ഞീലയെന്നോ..!!!