2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച


വരൂ നമുക്കൊരു യാത്രപോകാം...



വരൂ നമുക്കൊരു യാത്രപോകാം...
പിണങ്ങിയകന്നു നിന്ന കൈവിരലുകൾ
പരസ്പ്പരം കോർത്തുകൊണ്ട്,
പറയുവാനാകാതെപോയ വരികൾക്ക്
നേർത്തയൊരീണം മൂളിക്കൊണ്ട്..
കാണാൻ കൊതിച്ച പലതുകളിലേയ്ക്കു
ചെറു മന്ദഹാസം  പൊഴിച്ചുകൊണ്ട്‌..
വരൂ നമുക്കിന്നൊരു യാത്ര പോകാം..

അകലെയൊരു പുഴ മഴക്കുഞ്ഞുങ്ങളേയും നോക്കിയിരിക്കയാവാം
അതിനടുത്തായിട്ടുനിൽക്കുന്നോരാൽമരം
പഴയ കിളിക്കൊഞ്ചലുകളോർക്കയാവാം
ദൂരെയന്തിമേഘങ്ങളൊരു സിന്ദൂരപ്പൊട്ടിനെ മായ്ക്കയാവാം..
ഇനിയുമകലെയെവിടെയോ, അറിയാത്ത ശിൽപ്പികൾ
പ്രണയകാവ്യങ്ങൾ ശിലകളിൽ ചമക്കയാവാം..
നമുക്കൊരുമിച്ചു കാണുവാനിനിയുമെന്തൊക്കെയോ,
കാലമൊരു ഘടികാര സൂചിയിൽ തിരിക്കയാവാം..

വരൂ, കടംകഥകൾ പറഞ്ഞു നമ്മെ രസിപ്പിച്ച
പഴയ കൽപ്പടവുകളിൽ ചെന്നിരിക്കാം..
നിനവുകളിൽ  നിന്നിറങ്ങി നാം
നിമിഷങ്ങളെ തൊട്ടറിഞ്ഞീടുമ്പോൾ
ഹൃദയധമനികൾ മീട്ടിയ സുഖദസംഗീതം
ഞാൻ പകർന്നു നൽകാം..
കുണുങ്ങിയൊഴുകുന്ന ഓളങ്ങളെ
നിലാവിൻറെ കൈകൾ പുണരുന്നനേരം
അഴിച്ചുമാറ്റാമീയഹന്തയുടെ ചേല,
മനസ്സുകൾ നഗ്നമായ്പകർന്നാടിടട്ടെ  !!




1 അഭിപ്രായം:

  1. വരൂ നമുക്കൊരു യാത്രപോകാം...
    പിണങ്ങിയകന്നു നിന്ന കൈവിരലുകൾ
    പരസ്പ്പരം കോർത്തുകൊണ്ട്,
    പറയുവാനാകാതെപോയ വരികൾക്ക്
    നേർത്തയൊരീണം മൂളിക്കൊണ്ട്..

    മറുപടിഇല്ലാതാക്കൂ