2020, ജൂലൈ 4, ശനിയാഴ്‌ച

നോവൊരു പ്രാർഥനയാണ്..
അകം പൊള്ളിച്ചു, അഹങ്കാരമുരുക്കി,
മിഴിനീരായി ഒലിച്ചിറങ്ങുമ്പോൾ,
ശുദ്ധീകരിക്കപ്പെടുന്നതു ആത്മാവു തീണ്ടിയ
ദൗർബല്യങ്ങളാവാം!

നേടുന്നതും  നഷ്ടപ്പെടുന്നതുമെല്ലാമൊരു
മിഥ്യയെന്നു തിരിച്ചറിയുമ്പോഴേക്കും
വേരറ്റു തുടങ്ങിയിരിക്കും
സ്ഥിരസ്മരണകൾക്കും..
പലതുമൊരു നേരംപോക്കു മാത്രമായിത്തോന്നും!

ജീവിതങ്ങൾ തീവണ്ടിപ്പാലങ്ങളെന്ന-
തൊരുപക്ഷേ അലങ്കാരമല്ലായിരിക്കാം..
കൂട്ടിമുട്ടാത്ത എത്രയോ ജന്മങ്ങൾ, പരസ്പരമിന്നുമറിയാതെ,
ഒരേദിശയിലേക്കു ഗമിക്കുന്നു!

മുൻപേ പറന്ന പക്ഷികൾക്കും,
ഇനി ചിറകുമുളയ്ക്കാനുള്ളവയ്ക്കും,
ആകാശമെന്നും ഒന്നുതന്നെ!
ദൂരെച്ചുവക്കുന്ന വിഹായസ്സുനോക്കി,
ഇതെനിക്കുവേണ്ടിമാത്രമെന്നുരച്ച-
ചിത്തമിന്നെത്ര ശൂന്യം!

നേർത്തൊരുപ്പുചാലു വാട്ടിയ കവിൾത്തടം
നനുത്ത നിശ്വാസങ്ങൾ തട്ടിയുണങ്ങവേ,
ഇനിയുമുണങ്ങാത്ത തൃഷ്ണകൾ, വീണ്ടുമേതോ,
നോവുതേടിയലയുന്നു!