2013, മേയ് 31, വെള്ളിയാഴ്‌ച

അവൾ!


വഴിയരുകിലെ കാൽവിളക്കിൻറെ
മങ്ങിയ വെട്ടത്തിലവളിരുന്നു...
മുന്നിലേ നീണ്ടയിരുട്ടുപാത, ഒരുക്ഷണം
ജീവിതം തന്നെയാണെന്നുതോന്നി..
തോളത്തു തൂങ്ങുന്ന തുണിസഞ്ചിയിൽ
നോവുണ്ട്, മുഷിഞ്ഞ കുപ്പായമുണ്ട്...
ഓർമ്മയുറച്ച കാലംമുതൽ ജീവിത
കൂട്ടായിതീർന്ന കണ്ണീർക്കഥകളുണ്ട്!!
ചുണ്ടിൽ ചിരിയുമായ് വന്നോരെല്ലാം
ചൂണ്ടലിൽ കോർത്ത നിണപ്പാടുമുണ്ട്...

ആകെച്ചുരുങ്ങിയോരാകാശത്തിലി
ന്നമ്പിളിയില്ല വെണ്‍താരമില്ല..
പാടെ കറുപ്പാർന്നു നിൽക്കയാണീ
ആകാശവും വിമ്മുമതിന്റെ നെഞ്ചും
വരണ്ടുണങ്ങിക്കരിഞ്ഞിരുന്നവളിലെ
വിചാരവികാര സങ്കൽപ്പമെല്ലാം...

ഇനിയൊന്നു മിഴിപൊട്ടിയൊഴുകുവാനുള്ളിലെ
യിരക്കുന്ന ഗംഗയെ ജടക്കുള്ളിൽ വഹിക്കുവാൻ
പുരുഷാർധങ്ങൾ നാലുംഭേദിച്ചു മോക്ഷതിലെത്തുവാൻ
തപം ചെയ്യുന്ന ശക്തിയായുണർന്നെണീക്കാൻ...
ഒരുകൈത്തിരിനാളതിന്നു കാത്തുനിൽക്കെ..
പൊട്ടിയൊലിക്കും തെരുവിന്റെ കാമ-
മവളുടെ പട്ടിണിക്കോലത്തിനും വിലപറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ