2014 ജൂൺ 4, ബുധനാഴ്‌ച

പ്രഹേളിക !

കണ്ടുകണ്ടുള്ളം തെളിഞ്ഞു
വന്നപ്പോളുൾ
നീരു വറ്റിക്കരിഞ്ഞ
കണ്‍കുഴിയിലിന്നുമു-
പ്പുകല്ലായി കിടക്കുന്നു ദുഃഖം

ചിരിനീട്ടി വരച്ചിട്ടും 
കണ്ണാടിയായ് മുഖം
മറയിട്ടതൊക്കേയും 
തെളിയിച്ചുകാട്ടവേ
ഇനിയൊരുവട്ടം 
കൂടിത്തിരഞ്ഞുനോക്കട്ടെയെ-
ന്നറിയാതെ ചിത്തം
ശാഠ്യം പിടിക്കുന്നു

നഗ്നമാക്കപ്പെടുന്ന വികാരങ്ങളിലൂടെ
സത്യമെന്നെ 
പല്ലിളിച്ചു കാട്ടുമ്പോൾ
ചുറ്റും പടർന്നുകയറിയ 
നിർവികാര
പ്പടർക്കൊടികൾക്കിടയിലൂടൊരു
വറ്റാത്ത മോഹത്തിൻ 
പൂങ്കുല മലരുന്നു!!

എത്രനാളെത്രനാൾ !!
ഞാനീ കുളിർച്ചോലക്കിപ്പുറം 
നിന്നെത്തി  നോക്കീടുന്നു
ഒന്നുചെന്നാക്കുളിരിൽ
നനയുവാൻ
കനൽതാങ്ങുമുരുവിനെ
വരളുന്ന തൃഷ്ണയെ
പിടയുന്ന പ്രാണനെ
അതിരാത്രം ചെയ്തു
ബ്രഹ്മമെന്തെന്നറിയുവാൻ

തുടികൊട്ടി തുകിൽ കെട്ടി
വൈരാഗ്യബുദ്ധിക്കു
തിരിനാട്ടി
കൂടുപേക്ഷിച്ചു ഞാൻ
കാടായകാടൊക്കെ
യലഞ്ഞിട്ടുമാ
കാട്ടുചോലക്കുളിർ 
മാത്രമറിഞ്ഞില്ല!!
കണ്ടില്ല, 
കാട്ടിലെതേവരെയും
വൃഥാ, കൊതിച്ചതേവീഥിയിൽ
നോക്കി നിൽക്കുന്നു പിന്നെയും !

നിനവുകളൊക്കെ തെറ്റി
പഴം പാട്ടിലും 
പതിരുകൾ തേടി
പഴികൾ പലതിലും ചാർത്തി
ഇന്നും തിരയുന്നു 
ഞാനെൻറെ
വഴികളിൽ, 
വിചാരങ്ങളിലാ-
കിനാപ്പൂങ്കുലകളെ !

2014 ജൂൺ 1, ഞായറാഴ്‌ച



ഈ അനന്തതയുടെ
ഏതോ കോണിലിരുന്നെന്നെ
നോക്കിച്ചിരിക്കുന്ന ദൈവമേ..
എനിക്ക് വേണ്ടി മാത്രമായി 
ഒരു പുലരിയെങ്കിലും
നീ വരച്ചു ചേർക്കുമോ!
എൻറെ സ്വപ്നങ്ങളുടെ ശലഭച്ചിറകുകൾക്കു
പറന്നുയരുവാൻ വേണ്ടി
ഒരു വിഹായസ്സു
മെനഞ്ഞു നൽകുമോ!
എൻറെ പ്രണയം പറഞ്ഞു തീർക്കുവാനൊരു
വസന്തം കൂടി വിരിയിക്കുമോ!
എൻറെ കൂടെ നടക്കുവാൻ,
ഒരിക്കലെങ്കിലും.....!!
എന്നെ അറിയുവാൻ,
നീയറിഞ്ഞോ അറിയാതെയോ
ഞാൻ നിറച്ചു വച്ച
നൊമ്പരങ്ങളുടെ ആഴങ്ങളിലേക്ക്
നോക്കുവാൻ,
വിറയ്ക്കുന്ന കൈവിരലുകളിൽ
നിൻറെ വിരൽ കോർക്കുവാൻ
തളർച്ചയുടെ ഭാരം താങ്ങി
നിൻറെ തോളോട് ചേർക്കുവാൻ,
ഒരു മാത്ര നേരത്തേക്കെങ്കിലും
എൻറെ അരികത്തുവരുമൊ!
നിൻറെ ചിരിക്കുന്ന കണ്ണുകളിലെൻറെ
മുഖമലിയുമ്പോൾ
എന്നെയും കൂടി നീ
നിത്യതയിലേക്ക്
കൂട്ടുമോ!
ദൂരെ മറഞ്ഞിരുന്നെന്നെ നോക്കി
ചിരിക്കുന്ന ദൈവമേ
ഇങ്ങരികത്ത് വന്നെനിക്കു
കൂട്ടായിരിക്കുമോ!!

2014 മേയ് 22, വ്യാഴാഴ്‌ച



ലയനം !!


ഇനി ഞാനുമുറങ്ങട്ടെ...
നോവുകൾക്കു താരാട്ടുപാടി
താളം മുറിഞ്ഞ നിദ്രകൾക്കു
തർപ്പണമേകി ..
രാത്രിയുടെ വൈകൃതങ്ങൾക്ക്
നിണമിറ്റിച്ചു ബലി നൽകി
ഇന്നലെപ്പിറന്ന പിഞ്ചുപൈതലിൻ
സ്വാസ്ഥ്യം കടംകൊണ്ട്..
ഇനി ഞാനുമുറങ്ങട്ടെ സ്വച്ഛമായി..!!


ഉള്ളിലൊരു കുരുന്നുണ്ട,
തിനിപ്പോഴുമറിയില്ല
ബാല്യമൊരു പൂമ്പാറ്റയേപ്പോൽ
പറന്നു പോയെന്ന സത്യം !
വെള്ളിടി വെട്ടിയൊരുനേരത്തതെന്നും
തിരയുന്നു കണ്ണുപൊത്താനമ്മയുടെ
നേര്യതിനറ്റം!!
ദൂരേക്ക്‌ മാഞ്ഞുപോയൊരു ചിത്രമെങ്കിലും
അച്ഛനെയോരത്തതു വെറുതെ കൊതിപ്പൂ..!!

ഇന്നാ കുരുന്നിന്നു കൂട്ടായി
ഞാനുമീനിദ്രയും
ഒന്നായലിയട്ടെ..
ഇന്നുകളെൻറെ പാപങ്ങളെ പേർത്തു
ക്രൂശിൽ തറയ്‌ക്കുമ്പോൾ,
ഞാനുമാ പൈതലും,
കിനാവിൻറെ കൊമ്പത്തെ
ഊഞ്ഞാലിലാടിടും!!
ഞാൻ കണ്ട പൂക്കാലമൊന്നായി
വിരിഞ്ഞപ്പോൾ
ഞങ്ങൾക്കു ചുറ്റും
സുഗന്ധം പരത്തിടും!!

ഇനി, ഞാനുമുറങ്ങട്ടെ സ്വച്ഛമായി
ആ പിഞ്ചുപൈതലിൻ സ്വാസ്ഥ്യം കടം കൊണ്ട്... !!

2014 മേയ് 21, ബുധനാഴ്‌ച



എൻറെ മൗനങ്ങളിൽ കൂടൊരുക്കി
നിൻറെ ഓർമ്മക്കുരുവികൾ ചിറകുരുമ്മി
നിദ്രതൻ ചുള്ളികൾ വളച്ചൊതുക്കി
മനസ്സിനെ ജീവനോഷ്ണത്തിൽ
അടയിരുത്തി,
ഒരിക്കലെൻ
സ്വപ്‌നങ്ങൾക്കെല്ലാം നീ പിറവിയേകി!!
പകലുകൾ മെല്ലെ ചികഞ്ഞു നോക്കി
വിരഹത്തിൻ വിരകളെ ഭോജ്യമാക്കി
എൻറെ മോഹങ്ങൾക്കു നീ തുടിപ്പുനൽകി..
ചിറകുകൾ മുളച്ചവ പറന്ന നേരം
ചക്രവാളമരികെയെന്നു കൊതിച്ചനേരം
വിധിയുടെ കൂർത്ത കരാള സ്പർശം
ചിറകറുത്തവയെ വ്യഥയിലെറിഞ്ഞു..
പിന്നെയും നാളുകൾ കടന്നുപോയി
നിറം വാർന്നവയും വരണ്ടുപോയി
എങ്കിലുമിന്നും..
നിന്നോർമ്മകൾ കുറുകിടുമ്പോൾ
എൻറെ സ്വപ്‌നങ്ങൾ ചിറകറ്റു വിങ്ങിടുന്നു... !!

2014 മേയ് 15, വ്യാഴാഴ്‌ച





ഇനിയുമാ മന്ദാരം പൂത്തില്ല,
മധുരമാം മലർക്കാഴ്ച്ച തന്നതില്ല..!!
അരിയ കിനാക്കൾ തൻ
തേനല്ലി നുകരുവാനിനിയുമാ
മണിശലഭം വന്നതില്ല..!!
നിലാവിൻറെ കംബളം
പുതച്ചുറങ്ങീടുവാൻ
ശയ്യാദളങ്ങൾ വിരിച്ചതില്ല.. !!
ശിശിരങ്ങൾ കുളിർപെയ്ത
രാവിൻറെ മാറിലേക്കൊരു
മഞ്ഞുകണമിറ്റിയുലഞ്ഞതില്ല..!!
ഈറനുടുത്തു കണ്ണുകൾ കൂമ്പിച്ചു
ഒരു ദേവ സാനിധ്യമറിഞ്ഞതില്ല...!!

ഇനിയുമാ മന്ദാരം പൂത്തില്ല,
മിഴികൾക്കു നിറച്ചാർത്തൊരുക്കിയില്ല!! 

2014 മേയ് 11, ഞായറാഴ്‌ച


മതേർസ് ഡേ !!


ഇനിയും പേരുചൊല്ലിവിളിക്കുവാനാവാത്ത
നിരവധി അസ്വാസ്ഥ്യങ്ങൾക്കുള്ളോരേക
മറുമരുന്നാണ്  നീ..
പലപ്പോഴും ഞാൻ മറന്നുപോകുന്നയെൻറെ
അസ്ഥിത്ത്വവും നീ തന്നെ..
എൻറെ മുഖത്തെ വാടലും
എൻറെ കണ്ണിൻറെ നനവും
ഹൃദയം കൊണ്ട് തൊട്ടറിയുന്നവളും
നീ മാത്രമാണ്..
എങ്കിലും,
എന്തിനൊക്കെയോ വേണ്ടി
ഞാനിപ്പോഴും വേദനിപ്പിക്കുന്നതും
നിന്നെ തന്നെയാണ് !!
ആരോഹണങ്ങളിലും
അവരോഹണങ്ങളിലും
എന്നിൽ ഇഴുകിച്ചേർന്നിരിക്കുന്ന
സ്വരനിദാനമെ,
അമ്മേ,
നിന്നിലേക്കൊരു തിരിച്ചുപോക്കിനീ-
യൊരു ദിനം കടംകൊള്ളട്ടെ  ഞാൻ !!

2014 മേയ് 8, വ്യാഴാഴ്‌ച

ഇന്നുമുണ്ട് മനസ്സിൽ പൂമ്പാറ്റകൾക്കു പുറകെ
പായുന്നൊരു ഇളം മനസ്സ്,
എന്നാൽ പറന്നുപോകുന്ന നിറങ്ങളെ നോക്കിയത്
തേങ്ങാറില്ല, വാശിപ്പിടിക്കാറില്ല..
വളർന്നുപോയ ചിന്തകൾ പഠിപ്പിച്ചുതന്നിരിക്കുന്നു
അകന്നു മാറുന്നതിലുള്ള ആനന്ദം!

ഇപ്പോളുമുണ്ട്, ഇരുവശവും മെടഞ്ഞിട്ട മുടിയിൽ
പൂചൂടിനടന്നയാ കൌമാരക്കാരി,
എങ്കിലും പൊട്ടിയ കുപ്പിവളച്ചില്ലുകൾ  അവൾ കൂട്ടിവയ്ക്കാറില്ല
പക്വതയുടെ വേരുകളിൽ തട്ടിവീണപ്പോൾ
ഒക്കെയും തെറിച്ചു പോയതിൽ പിന്നെ.

ഹൃദയം പ്രണയസൗരഭമാർന്നയാ വസന്തകാലം മാത്രം
എവിടെയാണ് മറഞ്ഞു പോയത് !!
ചിലപ്പോൾ,
ദുഃഖങ്ങൾ നിർത്താതെപെയ്ത മഴയത്ത്
ചോർന്നൊലിച്ച സ്നേഹബന്ധങ്ങളെ തിരഞ്ഞ-
തിപ്പോഴും അലഞ്ഞു നടക്കയാവാം!!